Wednesday 21 August 2013

വരകള്‍

ജീവിത
സൌഭാഗ്യങ്ങള്‍ പോലെ
എത്ര വലിച്ചുനീട്ടിയിട്ടും
ചുരുണ്ട് പിണഞ്ഞ്
കിടകുകയാണ് വരകള്‍.
മഷിതീര്‍ന്ന പേനകൊണ്ട്
കുത്തിക്കുറിച്ചപോലെ
വ്യക്തവും അവ്യക്തവുമായ
ജന്മനിയോഗങ്ങള്‍.
മംഗല്യഭാഗ്യവും
ഗജകേസരീയോഗവും
ആയുരാരോഗ്യവുമൊക്കെ
ഹസ്തരേഖകളില്‍
തെളിയുമ്പോള്‍
അടഞ്ഞുപോകുന്ന
യാത്രാവഴികള്‍ മാത്രം
മുഴച്ചുനില്‍ക്കുന്നു.
മാറാലക്കുള്ളില്‍കുടുങ്ങിയ
പ്രാണികളെപ്പോലെ
കൈവെള്ളകള്‍ക്കുള്ളില്‍
വീര്‍പ്പുമുട്ടുകയാണ്ഭാവി.
ഭൂതവും വര്‍ത്തമാനവും
മാത്രം ഇടയ്ക്കിടയ്ക്ക്
പുറത്തു ചാടുന്നുണ്ട്.
‘വര’വു വെക്കാന്‍.