Wednesday 29 May 2013

ഹൈക്കുകവിതകള്‍

വൃക്ഷങ്ങളെ
വസ്ത്രാക്ഷേപം നടത്തുന്നു
ശരത്ക്കാലം.

വേനലിന്റെ
പ്രണയത്തില്‍ചുവന്നുതുടുക്കുന്നു
ഈന്തപ്പനക്കുലകള്‍

വന്ധ്യത
ബാധിച്ച മേഘക്കൂട്ടങ്ങള്‍,
തപിക്കുന്നഭൂമി.

ഉതിര്‍ന്നുവീണ
പവന്‍കമ്പികള്‍ തെറുത്തെടുത്ത്
മടക്കം,പോക്കുവെയില്‍.


നീണ്ടകാലത്തെ
തപസ്സിനുശേഷവും വേരുമുളച്ചില്ലെന്നൊരു
വഴിക്കല്ല്.

നിറവയറു-
മായൊരു മഴമേഘം
ഗര്‍ഭാലസ്യത്തില്‍.

Tuesday 21 May 2013

അറിയാതെപോകുന്നത്



ഉള്ളിലൊളിപ്പിച്ച ലാവയോടെ
നിശ്ശബ്ദം നില്‍ക്കുന്ന
പര്‍വ്വതങ്ങള്‍ പോലെ
ഉരുകിയുരുകി
ഒരുരുള്‍പൊട്ടലിന്
കൊതിക്കുകയാണ് മനസ്സ്.

ഒന്നാര്‍ത്തലച്ച് പെയ്തിട്ട് വേണം
വീണ്ടുമൊരു മഴക്കാലത്തെ
പേറാനെന്ന് കരുതുന്ന
മേഘശകലങ്ങളെ ഓര്‍മ്മിപ്പിച്ച്
യാഥാര്‍ത്യങ്ങളുമായി
സമരസപ്പെട്ടൊരു

മൌനയാത്രയിലാണിന്നത്.

ഒടുവില്‍ ഗതകാലസ്മരണകളെ
ചിതയിലെറിഞ്ഞ്
മറവിയിലേക്കാഴ്ന്ന
അള്‍ഷിമേഴ്സ് രോഗിയെപ്പോലെ
പിന്നിപ്പറിഞ്ഞതാളുകളില്‍
ഒരു വരിപോലും ബാക്കിവെക്കാ-
തൊരു പര്യവസാനത്തിലേക്ക് .

Thursday 16 May 2013

മാതൃത്വത്തിന്റെ ശേഷിപ്പുകള്‍

ചുരന്ന മാതൃത്വം
തേടിപ്പിടിക്കുന്ന 
ഇളംചുണ്ടുകള്‍ക്ക് 
നിമിഷങ്ങളുടെ ദൈര്‍ഘ്യം.
അമ്മയ്ക്കും 
കുഞ്ഞിനുമിടയിലെ 
ആത്മബന്ധത്തിന്റെ
അടിത്തറയില്‍
ഊറുന്നത്
അമ്മിഞ്ഞയെന്ന
അമൃത്.
വറ്റിയ സ്തന്യവും
ശോഷിച്ച സ്തനവും
ബാക്കിയാക്കുന്നത്
ഒരിക്കലും വറ്റാത്ത
മഹനീയ 
സ്നേഹത്തിനുറവ.
ആസക്തിയുടെ
കൂര്‍ത്തമുനകള്‍
ആഴ്ന്നിറങ്ങുന്നത്
ഈ നെഞ്ചകത്താണോ.
അമ്മയുടെ അനുഭൂതികള്‍
വിറ്റ് കാശാക്കുന്ന 
കലിയുഗമേ
ഏത് കണ്ണുകള്‍ കൊണ്ടാണ്
നീ ഈ മാതൃത്വത്തെ 
നോക്കിക്കാണുന്നത്.



Wednesday 1 May 2013

പാഴ്കിനാവുകള്‍

കാലം
കുഴിതോണ്ടുന്നു
കയ്യൂക്കിന്റെ
രക്തലിപികൾ
വായിക്കുവാൻ .

നിത്യാന്ധകാരത്തിന്റെ
ശവപ്പറമ്പില്‍
അടിച്ചമര്‍ത്തപ്പെട്ടവരുടെ
ആത്മരോദനങ്ങള്‍
മണ്ണിന്റെ
മാറുപിളര്‍ക്കുന്നു
അവശേഷിക്കുന്നവര്‍ക്കൊരു
മുന്നറിയിപ്പ് പോലെ.

ചെറുത്തു നില്‍ക്കുന്നവര്‍
എണ്ണത്തില്‍ കുറയുന്നു.
വില പറഞ്ഞ ശരീരങ്ങളിൽ
കൃപാണരേഖകളിൽ
വികലകവിതകളെഴുതാൻ
കൊട്ടേഷന്‍ ടീമുകള്‍
മുന്നിട്ടിറങ്ങുമ്പോള്‍.

അതിജീവനത്തിന്റെ
ശേഷിപ്പുകള്‍ അന്യമാകുന്നു
ഭൂമിയുടെ ഭ്രമണ പഥത്തില്‍
അധികാരമോഹികള്‍
കൊടിനാട്ടുമ്പോള്‍.

ഒരു ദേവദൂതന്റെ
പാദമുദ്രയ്ക്കായി
സൃഷ്ട്ടി സ്ഥിതി
പരിപാലനത്തിനായി
ഒരുയിര്‍ത്തഴുനേല്‍പ്പിന്റെ
കാത്തിരുപ്പുമായി
ഒരു ജനത.