Monday 22 April 2013

നഷ്ട്ടങ്ങളും നേട്ടങ്ങളും

.തുടക്കത്തിനും
ഒടുക്കത്തിനുമിടയിലെ
നഷ്ട്ടപ്പെടലുകളല്ലേ
ജീവിതം?

എല്ലാനേടലിലുമുണ്ട്
ഒരു നഷ്ടത്തിന്റെ നോവ്.

സ്വന്തമെന്ന്
ചുറ്റിപ്പിടിക്കുന്നതിലും
വേണമെന്ന്
ആഗ്രഹിക്കുന്നതിലും
അകലങ്ങളിലിരുന്ന്
സ്വപ്നം കാണുന്നതിലുമെല്ലാം
ഒരൂര്‍ന്ന് വീഴലിന്റെ പിടച്ചില്‍.

ഒരു മനുഷ്യായുസ്സില്‍
അഴിച്ചുമാറ്റുന്ന
ഉടുപ്പുകള്‍ പോലെ
ബാല്യവും യൌവ്വനവും
വാര്‍ദ്ധക്യവും.

പിറന്നുവീണ്
കര്‍മ്മോത്സുകനായി നടന്ന്
ഒടുവില്‍ തളര്‍ന്ന്
ചോരതുപ്പി
ഇരുട്ടെന്ന മരണത്തിലേക്ക്
വീഴുന്ന പകല്‍.

ഓരോ ഇന്നലെകളും
ഇന്നിന്റെ നഷ്ടം,
ഓരോ നഷ്ട്ടങ്ങളും
ഓരോ പാഠങ്ങൾ
ഒടുവില്‍ മറ്റുള്ളവര്‍ക്ക്
പാഠങ്ങള്‍ നല്‍കികൊണ്ട്
സ്വയമൊരു
നഷ്ട്ടപ്പെടലും.

Sunday 7 April 2013

ദൂരങ്ങള്‍ക്കുപിന്നാലെ



നാലുചുവരുകള്‍ക്കുള്ളില്‍
നിരവധിജന്മങ്ങളുടെ
അകല്‍ച്ചപേറുകയാണവര്‍.
ഒരുവിളിപ്പാടകലത്തിലെ 
നോവിന്റെ വേവ്കാണാതെ
ഹൃദയവിശാലത വാക്കുകളില്‍ മാത്രം
പകര്‍ത്തുന്നവര്‍.

കെട്ടിയടയ്ക്കപ്പെട്ട
അകംചുമരുകള്‍ക്കുള്ളില്‍
ലോകജാലകങ്ങള്‍ തുറക്കുകയാണവര്‍.
കാലവേഗങ്ങളുടെ
വ്യാപ്തികുറയുമ്പോഴും
ബന്ധങ്ങളില്‍ അകലങ്ങളുടെ
അതിര്‍ത്തിതീര്‍ക്കുന്നവര്‍.

ചതിക്കയങ്ങള്‍ തീര്‍ത്ത്
വാക്കുകളില്‍ മധുരം പുരട്ടി
ഇരതേടുകയാണവര്‍.
വീഴ്ച്കയുടെ ആഘാതമറിയാതെ
ഈയലുകളെ പോലെ
വെളിച്ചത്തിനു ചുറ്റും നിഷ്പ്രഭരാവുന്നവര്‍.

സാന്ത്വനം വിരല്‍തുമ്പിലൊതുക്കി
വലയുടെ വിശാലതകളില്‍
വിഹരിക്കുകയാണവര്‍.
കയ്യെത്തും ദൂരങ്ങളെ
കാണാതെ
മനസ്സെത്തും ദൂരങ്ങളെ
അറിയാതെ
ദൂരങ്ങള്‍ക്കു പിന്നാലെ
പായുന്നവര്‍.













Tuesday 2 April 2013

തലേവര




തീന്‍ മേശയിലെ 
വിഭവസമൃദ്ധിയില്‍ 
കൂപ്പുകുത്തുന്ന 
ആഡംബരങ്ങള്‍ക്ക് 
വിശപ്പേയില്ല. 

വാ കീറിയവന്റെ നീതിയില്‍ 
വയറുനിറയ്ക്കാന്‍, 
വിതച്ചിട്ടും കൊയ്യാനാവാതെ 
പകച്ചുനില്‍ക്കുന്ന 
ഭഗ്നമോഹങ്ങളുടെ 
കളപ്പുരകള്‍ നിറയുന്നേയില്ല. 
ചിതലരിച്ച സ്വപ്നങ്ങളുടെ 
തുളവീണ 
ഭിക്ഷാപാത്രങ്ങളില്‍ 
മുഖംപൂഴ്ത്തുന്ന 
ഒരുചാണ്‍ വയറിന് 
പ്രതീക്ഷയുടേ നാളുകളേയില്ല. 

തൊട്ടും രുചിച്ചും 
ഉച്ഛിഷ്ടമാക്കിയ 
തീന്മേശസംസ്കാരത്തിന്റെ 
എച്ചിലിലകള്‍ക്കായി
വാലാട്ടിനില്‍ക്കുന്ന 
തെരുവിന്റെ മക്കളുടെ 
തലേവര മാറുന്നേയില്ല.